Wednesday, October 7, 2015

ചുവപ്പിന്റെ ഹൃദയപക്ഷം

കൊല്ലം > തൊഴിലാളികളുടെ വിയര്‍പ്പിന്റെ മണമുണ്ട് കൊല്ലത്തിന്റെ മണ്ണിന്. ഓരോ മണല്‍തരികളിലും ചരിത്രമുറങ്ങുന്ന നാടിനെ ഇടതുപക്ഷത്തേക്ക് ചേര്‍ത്തുനിര്‍ത്തുന്നത് തൊഴിലാളി പ്രക്ഷോഭങ്ങളാണ്. കയര്‍, കൈത്തറി, കശുവണ്ടി ഉള്‍പ്പെടെ പരമ്പരാഗത വ്യവസായങ്ങളുടെ ഈറ്റില്ലമാണ് ഇവിടം. രണ്ടു ലക്ഷത്തിലധികം കശുവണ്ടിത്തൊഴിലാളികളില്‍ ഭൂരിപക്ഷവും സ്ത്രീകള്‍. തൊഴിലും കൂലിയുമില്ലാതെ കശുവണ്ടി മേഖലയില്‍ അരാജകത്വം പടരുന്നു. സ്വകാര്യ കശുവണ്ടി മുതലാളിമാര്‍ ചൂഷണത്തിനിറങ്ങി.

എല്‍ഡിഎഫ് ഭരണത്തില്‍ വര്‍ഷം മൊത്തം തൊഴില്‍ ലഭ്യമായിരുന്ന സുവര്‍ണകാലം കശുവണ്ടിത്തൊഴിലാളികള്‍ക്ക് ഇന്ന് ഓര്‍മ മാത്രം. മത്സ്യ ലഭ്യത കുറഞ്ഞതും മണ്ണെണ്ണ സബ്സിഡി വെട്ടിക്കുറച്ചതും കുത്തകകളെ സഹായിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങളും മത്സ്യമേഖലയെ പ്രതിസന്ധിയിലാക്കി. ഒരുകാലത്ത് റാട്ടിന്റെയും തൊണ്ടുതല്ലിന്റെയും താളത്തില്‍ മുഖരിതമായിരുന്ന ജില്ലയിലെ കയര്‍ ഗ്രാമങ്ങളില്‍നിന്ന് ഉയരുന്നത് ദാരിദ്ര്യത്തിന്റെ നെടുവീര്‍പ്പ്. കിഴക്കന്‍ മേഖലയിലെ തോട്ടങ്ങളില്‍ ഇടതു ട്രേഡ് യൂണിയന്‍ നേതൃത്വത്തില്‍ കൂലിവര്‍ധനയ്ക്കായുള്ള സമരം ശക്തിയാര്‍ജിക്കുന്നു.

ജില്ലയിലെ വന്‍കിട പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളായ ചവറയിലെ കെഎംഎംഎല്ലും ഐആര്‍ഇയും തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി. ചാത്തന്നൂര്‍ സഹകരണ സ്പിന്നിങ് മില്ലിനു താഴുവീണു. പള്ളിമുക്കിലെ മീറ്റര്‍ കമ്പനിയില്‍ ഉല്‍പ്പാദനം നിലച്ചു. മറ്റൊരു തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തുമ്പോള്‍ ജില്ലയോട് സര്‍ക്കാര്‍ പുലര്‍ത്തുന്ന അവഗണനയാണ് പ്രധാന ചര്‍ച്ചാവിഷയം.

ജില്ലയിലെ 20,11,296 വോട്ടര്‍മാര്‍ ഇക്കുറി ത്രിതലങ്ങളിലേക്ക് 1639 പ്രതിനിധികളെ തെരഞ്ഞെടുക്കും. വോട്ടര്‍മാരില്‍ സ്ത്രീകളാണ് കൂടുതല്‍-10,59,160. പുരുഷന്മാര്‍: 9,52,136. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍നിന്ന് വ്യത്യസ്തമായി കേരള കോണ്‍ഗ്രസ് ബി ഇത്തവണ എല്‍ഡിഎഫിനൊപ്പമാണ്. ആര്‍എസ്പി യുഡിഎഫ് പാളയത്തിലെത്തി. പുതിയ വാര്‍ഡ് വിഭജനത്തില്‍ തൃക്കടവൂര്‍ പഞ്ചായത്ത് കൊല്ലം നഗരസഭയോടു ചേര്‍ത്തു. എന്നാല്‍, നഗരസഭാ വാര്‍ഡുകളുടെ എണ്ണം കൂടിയിട്ടില്ല. 55 തന്നെ. 70 പഞ്ചായത്തുകള്‍ ഉണ്ടായിരുന്നത് 68 ആയി കുറഞ്ഞു. കൊട്ടാരക്കര നാലാമത്തെ മുനിസിപ്പാലിറ്റിയായി. കൊട്ടാരക്കര പഞ്ചായത്തിലെ 18 വാര്‍ഡ് വിഭജിച്ച് രൂപീകരിച്ച മുനിസിപ്പാലിറ്റിയില്‍ 29 ഡിവിഷനുണ്ട്. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ എല്‍ഡിഎഫിനാണ് മുന്‍തൂക്കം.

കൊല്ലം നഗരസഭയും ജില്ലാ പഞ്ചായത്തും മൂന്നു മുനിസിപ്പാലിറ്റികളില്‍ രണ്ടും എല്‍ഡിഎഫ് ഭരണത്തില്‍. 70 പഞ്ചായത്തില്‍ 42 ഇടത്ത് എല്‍ഡിഎഫ് ഭരണമാണ്. 11 ബ്ലോക്ക് പഞ്ചായത്തില്‍ എല്‍ഡിഎഫിന് എട്ട് അംഗങ്ങളുണ്ട്. കക്ഷിനില: കൊല്ലം നഗരസഭ- എല്‍ഡിഎഫ്(28): സിപിഐ എം-20, സിപിഐ-ഏഴ്, പിഡിപി-ഒന്ന്. യുഡിഎഫ് (27): കോണ്‍ഗ്രസ്-17, ആര്‍എസ്പി-എട്ട്, മുസ്ലിം ലീഗ്-ഒന്ന്, ജെഎസ്എസ്-ഒന്ന്.ജില്ലാ പഞ്ചായത്ത്- എല്‍ഡിഎഫ്(16): സിപിഐ എം-10, സിപിഐ- ആറ്, യുഡിഎഫ് (ഒമ്പത്): കോണ്‍ഗ്രസ്- നാല്, ആര്‍എസ്പി- മൂന്ന്, കേരള കോണ്‍ഗ്രസ് ബി- രണ്ട്. മൂന്നു മുനിസിപ്പാലിറ്റികളില്‍ പുനലൂരും പരവൂരും എല്‍ഡിഎഫിനും കരുനാഗപ്പള്ളി യുഡിഎഫിനുമാണ്. കക്ഷിനില: പുനലൂര്‍ (35)- എല്‍ഡിഎഫ് (24): സിപിഐ എം-18, സിപിഐ-ആറ്. കോണ്‍ഗ്രസ്: 11. പരവൂര്‍ (32)- എല്‍ഡിഎഫ് (15): സിപിഐ എം-14, സിപിഐ-ഒന്ന്, യുഡിഎഫ്(16): കോണ്‍ഗ്രസ്-13, മുസ്ലിംലീഗ്- ഒന്ന്, ജെഎസ്എസ്-ഒന്ന്, ആര്‍എസ്പി- ഒന്ന്. ബിജെപി- ഒന്ന്. കരുനാഗപ്പള്ളി (35)- യുഡിഎഫ് (19): കോണ്‍ഗ്രസ്- 19, മുസ്ലിം ലീഗ്- രണ്ട്, ആര്‍എസ്പി- ഒന്ന്. എല്‍ഡിഎഫ്(13): സിപിഐ എം-ഒമ്പത്, സിപിഐ- മൂന്ന, ജെഎസ്എസ്-ഒന്ന്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 11 നിയമസഭാ മണ്ഡലങ്ങളില്‍ പത്തിടത്തും എല്‍ഡിഎഫ് വിജയിച്ചു. ലോക്സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടി

by സനല്‍ ഡി പ്രേം on 08-October-2015

വികസനം, അംഗീകാരം ജില്ലാ പഞ്ചായത്തിന് 

കൊല്ലം > സമൂഹിക പ്രതിബദ്ധതയുടെ കൈയൊപ്പു പതിഞ്ഞ വ്യത്യസ്ത പദ്ധതികളിലൂടെ ജില്ലാ പഞ്ചായത്ത് രാജ്യത്തിനു മാതൃകയായി. സംസ്ഥാന സര്‍ക്കാരിന്റെ സ്വരാജ് ട്രോഫിക്കു പിന്നാലെ കേന്ദ്ര സര്‍ക്കാരിന്റെ രാജീവ്ഗാന്ധി ശാക്തീകരണ്‍ പുരസ്കാരവും എല്‍ഡിഎഫ് നേതൃത്വം നല്‍കുന്ന ജില്ലാ പഞ്ചായത്തിനെ തേടിയെത്തി. വിദ്യാഭ്യാസം, മാലിന്യനിര്‍മാര്‍ജനം, കൃഷി, ആതുര ശുശ്രൂഷ, ക്ഷീര വികസനം, സ്ത്രീശാക്തീകരണം തുടങ്ങി ജില്ലാ പഞ്ചായത്തിന്റെ കൈയൊപ്പു പതിയാത്ത മേഖലകള്‍ വിരളം. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ജില്ലയിലെ 26 ഡിവിഷനുകളെയും ഒന്നായിക്കണ്ട് നടപ്പാക്കിയ വികസന മുന്നേറ്റങ്ങള്‍ക്കു ലഭിച്ച അംഗീകാരമായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ സ്വരാജ് ട്രോഫി.

രാജ്യത്തെ മികച്ച തദ്ദേശ സ്ഥാപനത്തിനുള്ള 2014-15ലെ രാജീവ്ഗാന്ധി ശാക്തീകരണ്‍ പുരസ്കാരം 50 ലക്ഷവും മൊമെന്റോയും ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ സിപിഐ എം ജില്ലാസെക്രട്ടറിയറ്റ് അംഗം കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ് ജയമോഹന്‍ ഏറ്റുവാങ്ങി. കൂടാതെ സംസ്ഥാന സര്‍ക്കാരിന്റെ സ്വരാജ് ട്രോഫി(2014), 2013ലും 2015ലും ആരോഗ്യ കേരളം പുരസ്ക്കാരം, വനമിത്ര അവാര്‍ഡ്(2014), ഫാമുകളുടെ മികച്ച പ്രവര്‍ത്തനത്തിന് ഹരിതകീര്‍ത്തി പുരസ്ക്കാരം(2013) എന്നിവയും ലഭിച്ചു.

സമൂഹത്തിന്റെ എല്ലാ മേഖലകളിലെ ജനങ്ങള്‍ക്കു ഗുണകരമാകുന്ന വിവിധ പദ്ധതികളാണ് ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ചു നടപ്പാക്കിയത്. ജില്ലയുടെ കാര്‍ഷിക- ആരോഗ്യ- വിദ്യാഭ്യാസ മേഖലകളില്‍ 90 ശതമാനത്തിലേറെ ഫണ്ട് ചെലവഴിച്ചു. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി വിവിധ പദ്ധതികള്‍ നടപ്പാക്കി. ആദിവാസി ഗര്‍ഭിണികള്‍ക്ക് പോഷകാഹാര വിതരണവും പട്ടികവര്‍ഗത്തില്‍പെട്ട അവശത അനുഭവിക്കുന്നവര്‍ക്കായി നടപ്പാക്കിയ ആഹാരവിതരണ പദ്ധതിയും സംസ്ഥാനത്തിനു മാതൃകയായി. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി 27 കോടിയാണ് മാറ്റിവച്ചത്. അതില്‍ പട്ടികജാതി വിഭാഗത്തിന് 74 ശതമാനവും പട്ടികവര്‍ഗ വിഭാഗത്തിന് 95 ശതമാനവും ചെലവഴിക്കാനായി.

പത്താംതരം തുല്യതാ പരീക്ഷയില്‍ 2013-14 വര്‍ഷം സംസ്ഥാനത്ത് ഉയര്‍ന്ന വിജയശതമാനം നേടാന്‍ ജില്ലയ്ക്കായതിനു പിന്നില്‍ ജില്ലാ പഞ്ചായത്തിന്റെ സാക്ഷരതാ പ്രവര്‍ത്തനങ്ങളാണ്. തമിഴ്നാട്ടുകാര്‍ ഏറെയുള്ള ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ പത്താംതരം തമിഴ് തുല്യത ക്ലാസ് ആരംഭിച്ചു. അവിടെനിന്ന് 50 പഠിതാക്കളാണ് ഉപരിപഠനത്തിന് അര്‍ഹത നേടിയത്. ബെറ്റര്‍ എഡ്യൂക്കേഷന്‍ പദ്ധതിയിലൂടെ പട്ടികജാതി കുട്ടികള്‍ക്ക് റെസിഡന്‍ഷ്യല്‍ സ്കൂള്‍ വിദ്യാഭ്യാസം ലഭ്യമാക്കി. വിദ്യാഭ്യാസ പുരോഗതിക്ക് 2013-14 വര്‍ഷം 1.53 കോടി ചെലവഴിച്ചു.

അഞ്ചല്‍ കോട്ടുക്കല്‍ കൃഷിഫാമിലെ 135 ഹെക്ടറില്‍ കദളീവനം പദ്ധതി വിജയകരമായി നടപ്പാക്കി. ഫാമിലെ പത്തേക്കറില്‍ വിവിധയിനം പഴവര്‍ഗങ്ങളുടെ 1000 തൈ നട്ടു. മാവും പ്ലാവും മുതല്‍ ദുരിയാന്‍ വരെ 12 ഇനം പഴവര്‍ഗച്ചെടികളാണ് സമൃദ്ധമായി വളരുന്നത്. ജില്ലാ പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന മൃഗാശുപത്രി ഓരോ മാസവും ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ എത്തി മരുന്നും ചികിത്സയും ലഭ്യമാക്കുന്നു. മുട്ട ഉല്‍പ്പാദനത്തില്‍ ജില്ലയെ സ്വയംപര്യാപ്തമാക്കാനായി നടപ്പാക്കിയ എഗ്ഗ് ടു എഗ്ഗ് പദ്ധതി വിജയകരമാണെന്നു തെളിഞ്ഞു. സ്ത്രീകള്‍ക്കായി അലങ്കാര മത്സ്യക്കൃഷി നടപ്പാക്കി. എയ്ഡ്സ് ബാധിതരായ മുന്നൂറോളം പേര്‍ക്ക് പോഷകാഹാരം നല്‍കുന്നു. സംസ്ഥാനത്ത് ആദ്യമായി അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ഹെല്‍ത്ത്കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡും നല്‍കി. ആയൂര്‍ തോട്ടത്തറയിലെ സെറികള്‍ച്ചര്‍ ഫാമില്‍ ആധുനിക ഹാച്ചറി യൂണിറ്റ് തുടങ്ങി.

കുരിയോട്ടുമല ഫാം ശുദ്ധമായ പാല്‍ വിപണിയില്‍ ഇറക്കി. ആദിവാസി സ്ത്രീകള്‍ക്ക് ഗര്‍ഭാവസ്ഥ മുതല്‍ കുഞ്ഞ് ജനിച്ച് ഒരു വയസ്സുവരെ നടപ്പാക്കുന്ന പോഷകാഹാരപദ്ധതി സംസ്ഥാനത്തിനു മാതൃകയാണ്. ആദിവാസി ശിശുമരണം ഇല്ലാത്ത ജില്ലയായി കൊല്ലം മാറി. 60 വയസ്സ് കഴിഞ്ഞ ആദിവാസികള്‍ക്ക് മാസം 500 രൂപയുടെ പോഷകാഹാരക്കിറ്റ് സൗജന്യമായി നല്‍കുന്നു. ഓട്ടിസം ബാധിച്ച കുട്ടികളുടെ പുനരധിവാസത്തിന് അഞ്ചു സെന്ററുകള്‍ തുടങ്ങി. ജില്ലയിലെ സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളിലെ പത്താംക്ലാസ് വിജയശതമാനം ഉയര്‍ത്താന്‍ വിജയസോപാനം പദ്ധതി നടപ്പാക്കി. പാവപ്പെട്ടവര്‍ക്ക് വീടുവച്ചു നല്‍കുന്നതിനുള്ള ഇന്ദിര ആവാസ് യോജന പദ്ധതിക്ക് സംസ്ഥാനത്ത് കൂടുതല്‍ തുക ചെലവഴിച്ചത് കൊല്ലം ജില്ലാ പഞ്ചായത്താണ്

കൊല്ലം നഗരസഭമുഖഛായ മാറ്റിയ സ്വപ്ന പദ്ധതികള്‍

കൊല്ലം > "കൊല്ലം കണ്ടാല്‍ ഇല്ലം വേണ്ട' എന്നത് പഴമൊഴി. ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടിയിരുന്ന കൊല്ലം നഗരവും ഇന്ന് പഴങ്കഥ. നഗരത്തിനു ശാപമോക്ഷം നല്‍കിയത് ഇച്ഛാശക്തിയോടെ എല്‍ഡിഎഫ് ഭരണസമിതികള്‍ നടപ്പാക്കിയ രണ്ടു ബൃഹത് പദ്ധതികള്‍. സാങ്കേതിക തടസ്സങ്ങളെയും നിയമക്കുരുക്കുകളെയും പല കോണുകളില്‍നിന്ന് ഉയര്‍ന്ന എതിര്‍പ്പുകളെയും അതിജീവിച്ച് യാഥാര്‍ഥ്യമാക്കിയ ആശ്രാമം നാലുവരിപ്പാതയും ചിന്നക്കട അടിപ്പാതയും നഗരഗതാഗതത്തില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് ഉണ്ടാക്കിയത്.

ആധുനിക കൊല്ലം നഗരത്തിന്റെ രൂപീകരണത്തിനുശേഷം മാറ്റങ്ങളൊന്നുമില്ലാതെ തുടര്‍ന്ന ഗതാഗത സംവിധാനം പൊളിച്ചെഴുതിയത് ഈ പദ്ധതികളാണ്. നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ച കൊല്ലം പോര്‍ട്ട് റോഡും പതിറ്റാണ്ടുകളായി ഇഴഞ്ഞുനീങ്ങുന്ന കൊല്ലം ബൈപാസും ലിങ്ക് റോഡില്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപത്തു തുടങ്ങി ദേശീയപാതയില്‍ തോപ്പില്‍കടവില്‍ ചേരുന്ന റോഡുപദ്ധതിയും യാഥാര്‍ഥ്യമാകുന്നതോടെ കൊല്ലം നഗരത്തിലെ ഗതാഗത വികസനത്തില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാകും.

നിയമതടസ്സങ്ങള്‍ നീങ്ങി പോര്‍ട്ട് റോഡ് നിര്‍മാണത്തിന് ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായി. തോപ്പില്‍കടവ് പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാന്‍ നടപടിയായി. നഗരസഭ ഭരണസമിതിയുടെ അഞ്ചുവര്‍ഷത്തെ വികസന പദ്ധതികളില്‍ ഏറ്റവും തിളക്കമേറിയതാണ് ചിന്നക്കട അടിപ്പാത. എഡിബി ധനസഹായത്തോടെയുള്ള അടിപ്പാത പദ്ധതി യാഥാര്‍ഥ്യമാകാന്‍ നിരവധി കടമ്പകള്‍ താണ്ടേണ്ടിവന്നു. 2007ല്‍ ആണ് 4.85 കോടി അനുവദിച്ചത്. എന്നാല്‍, പദ്ധതിക്കായി റെയില്‍വേ 21.5 സെന്റ് ലഭ്യമാകുന്നതിലെ കാലതാമസമാണ് വലിയ പ്രതിസന്ധിയായത്. ഒടുവില്‍ അന്നത്തെ മേയര്‍ പ്രസന്ന ഏണസ്റ്റും കെ എന്‍ ബാലഗോപാല്‍ എംപിയും ഡല്‍ഹിയില്‍ റെയില്‍വേ മന്ത്രി സി പി ജോഷിയെ നേരില്‍കണ്ട് ഭൂമിക്കുള്ള അനുമതി നേടി. ഭൂമിക്കായി 4.98 കോടി നഗരസഭ റെയില്‍വേയ്ക്കു നല്‍കി. യുദ്ധകാലാടിസ്ഥാനത്തില്‍ ഒരു വര്‍ഷംകൊണ്ട് സ്വപ്നപദ്ധതി പൂര്‍ത്തിയാക്കിയപ്പോള്‍ ആകെ ചെലവായത് ഒമ്പതു കോടി.

ഇരുമ്പുപാലത്തിനു സമാന്തരപാലവും കഴിഞ്ഞ എല്‍ഡിഎഫ് ഭരണസമിതിയുടെ കാലത്ത് നിര്‍മിച്ച ആശ്രാമം നാലുവരിപ്പാതയും നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയ പരിഹാരമായി. നഗരസഭ രൂപീകൃതമായശേഷം തുടര്‍ച്ചയായ മൂന്നാം തവണയാണ് എല്‍ഡിഎഫ് ഭരണത്തിലെത്തുന്നത്

കരുനാഗപ്പള്ളിയില്‍ റിയല്‍ എസ്റ്റേറ്റ്' ഭരണം

കരുനാഗപ്പള്ളി > കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയെ ദുര്‍ഗന്ധപൂരിതമാക്കുന്നത് മാലിന്യത്തേക്കാള്‍ അഴിമതിക്കഥകളാണ്. അഞ്ചുവര്‍ഷംമുമ്പ് മുനിസിപ്പാലിറ്റി രൂപീകൃതമായശേഷം ആദ്യമായി അധികാരമേറ്റ യുഡിഎഫ് ഭരണസമിതിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ എണ്ണിയാല്‍ തീരില്ല. കരാര്‍ പണി സ്വന്തമായി ഏറ്റെടുത്തു നടത്തുന്ന കൗണ്‍സിലര്‍മാരും ഇവിടെ ഉണ്ട്. വികസനം പ്രതീക്ഷിച്ച് യുഡിഎഫുകാരെ അധികാരത്തിലേറ്റിയ കരുനാഗപ്പള്ളിക്കാര്‍ നിരാശരായി. വികസനത്തിന്റെ പേരില്‍ നടത്തിയ ഭൂമി ഇടപാടുകള്‍ക്കു പിന്നില്‍ ഭരണസമിതി അംഗങ്ങളുടെ റിയല്‍ എസ്റ്റേറ്റ് താല്‍പ്പര്യങ്ങളാണെന്ന് കോണ്‍ഗ്രസുകാരും പറയുന്നു. ഭവനരഹിതര്‍ക്ക് ഫ്ളാറ്റ് പണിയാനായി കേശവപുരത്തു 40 സെന്റു വാങ്ങി. വഴിയില്ലാത്ത ഭൂമി വാങ്ങിയത് എന്തിനുവേണ്ടിയെന്ന് ഇന്നും ദുരൂഹം. ഫ്ളാറ്റ് പദ്ധതി നടപ്പായില്ല. പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനെന്ന പേരില്‍ മാര്‍ക്കറ്റിനോടു ചേര്‍ന്ന് ചതുപ്പുനിലം വാങ്ങി. മണ്ണിട്ടു നികത്തി അടിസ്ഥാന സൗകര്യ വികസനത്തിനു ഒരു കോടിയോളം മുടക്കി. ഫലമോ, ഒരു ബസ് പോലും സ്റ്റാന്‍ഡിലേക്ക് കയറില്ല. ബസ് സ്റ്റാന്‍ഡിനു ചുറ്റുമുള്ള ഭൂഉടമകളെയും റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പിനെയും സഹായിക്കുകയായിരുന്നു ലക്ഷ്യം. ശ്മശാനത്തിനായി വസ്തു വാങ്ങിയ ഇനത്തില്‍ കിട്ടിയ കൈമടക്ക് വീതംവച്ചത് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ പരസ്യമായ തര്‍ക്കമുണ്ടായി

പുനലൂരില്‍വികസന മുന്നേറ്റം

പുനലൂര്‍ > പുനലൂര്‍ മുനിസിപ്പാലിറ്റിയിലെ ഭരണസമിതി വികസനനേട്ടം കൊയ്തതിന്റെ അഭിമാനത്തിലാണ്. മുനിസിപ്പാലിറ്റിയുടെ ചരിത്രത്തില്‍ നാലുവര്‍ഷമൊഴികെ എല്‍ഡിഎഫിനാണ് ഭരണസാരഥ്യം ലഭിച്ചത്. ഇപ്പോള്‍ തുടര്‍ച്ചയായി 15 വര്‍ഷവും ഈ ഭരണമികവാണ് പുനലൂരിന്റെ വികസനനേട്ടങ്ങള്‍ക്ക് കരുത്തു പകരുന്നത്. ജില്ലാആശുപത്രി പദവിയിലേക്ക് പരിഗണിക്കുന്ന താലൂക്കാശുപത്രിയിലെ വൈവിധ്യമാര്‍ന്ന പദ്ധതികള്‍ മുനിസിപ്പാലിറ്റിയെ കൂടുതല്‍ ജനകീയമാക്കി. ആശുപത്രിയില്‍ എല്ലാവര്‍ക്കും സൗജന്യമായി ഉച്ചയ്ക്കും രാത്രിയിലും ഭക്ഷണം നല്‍കുന്ന പാഥേയം പദ്ധതിയും സൗജന്യമായി ഡയാലിസിസ് സൗകര്യമുള്ള അത്യാധുനിക ഡയാലിസിസ് യൂണിറ്റും നിലാവ് എന്ന പാലിയേറ്റീവ് കെയര്‍ വാര്‍ഡുമെല്ലാം മുനിസിപ്പാലിറ്റി വിഭാവനം ചെയ്ത് നടപ്പാക്കിയതാണ്. സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളില്‍ ആദ്യമായി നീര്‍ത്തട മാതൃകാ പദ്ധതി നടപ്പാക്കിയത് പുനലൂരിലാണ്. മുനിസിപ്പല്‍ കാര്യാലയം പൂര്‍ണമായും കംപ്യൂട്ടര്‍വല്‍ക്കരിച്ചു. പുനലൂരില്‍ പ്രകൃതി ചികിത്സാകേന്ദ്രം സ്ഥാപിച്ചു. മുനിസിപ്പല്‍ കാര്യാലയത്തിനു സമീപം പുതിയ വ്യാപാര സമുച്ചയത്തിന്റെ നിര്‍മാണം പൂര്‍ത്തീകരണ ഘട്ടത്തിലാണ്. ചെമ്മന്തൂര്‍ സ്റ്റേഡിയത്തല്‍ ജിംനേഷ്യം, കായികപരിശീലന കേന്ദ്രം എന്നിവ സ്ഥാപിച്ചു

പരവൂരില്‍ അവാര്‍ഡ് തിളക്കം

ചാത്തന്നൂര്‍ > പുരസ്കാര നിറവിലാണ് പരവൂര്‍ മുനിസിപ്പാലിറ്റി. പൊതുജനാരോഗ്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് മുനിസിപ്പാലിറ്റിക്ക് സംസ്ഥാന സര്‍ക്കാരിന്റെ 2014-15 ലെ ആരോഗ്യകേരളം അവാര്‍ഡ് ലഭിച്ചു. ആരോഗ്യമേഖലയില്‍ വന്‍മുന്നേറ്റമാണ് എല്‍ഡിഎഫ് ഭരണസമിതി നടത്തിയത്. നെടുങ്ങോലം താലൂക്കാശുപത്രി വികസനം, സര്‍ക്കാര്‍ ഹോമിയോ-ആയുര്‍വേദ ആശുപത്രികളുടെ പശ്ചാത്തലസൗകര്യം മെച്ചപ്പെടുത്തല്‍, വയോജന സംരക്ഷണം, ജീവിതശൈലിരോഗ ക്ലിനിക്, സര്‍ക്കാര്‍ സ്കൂളുകളുടെ നവീകരണം, ശൗചാലയങ്ങള്‍, വികേന്ദ്രീകൃത മാലിന്യസംസ്കരണത്തിന് എയ്റോബിക് കമ്പോസ്റ്റ് ഇന്‍സിനേറ്റര്‍, ബയോഗ്യാസ് പ്ലാന്റ്, പിഎച്ച് സെന്ററുകളുടെ മെച്ചപ്പെട്ട പ്രവര്‍ത്തനം തുടങ്ങി നേട്ടങ്ങളുടെ പട്ടിക നീളുന്നു. നെടുങ്ങോലം രാമറാവു ആശുപത്രിയില്‍ അഞ്ചുവര്‍ഷത്തിനിടെ കോടികളുടെ വികസനമാണ് നടന്നത്. സംസ്ഥാനത്ത് ആദ്യമായി കംപ്യൂട്ടര്‍വല്‍ക്കരിച്ച ജന-മരണ-വിവാഹ രജിസ്ട്രേഷന്‍ പരവൂര്‍ മുനിസിപ്പാലിറ്റിയാണ് നടപ്പാക്കിയത്. സങ്കേതം സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി കെട്ടിടനിര്‍മാണ അനുമതി നല്‍കിയ ആദ്യ മുനിസിപ്പാലിറ്റിയും പരവൂരാണ്. പത്തുവര്‍ഷമായി എല്‍ഡിഎഫ് ഭരണത്തിലാണ് മുനിസിപ്പാലിറ്റി

No comments:

Post a Comment