Showing posts with label Ernakulam. Show all posts
Showing posts with label Ernakulam. Show all posts

Monday, October 5, 2015

വികസനമുരടിപ്പും അഴിമതിയും കാഞ്ഞൂരിലെ ജനം മടുത്തു

കാഞ്ഞൂര്‍ > കര്‍ഷക ഗ്രാമമായ പഞ്ചായത്തിനെ അഞ്ചുവര്‍ഷവും അവഗണിച്ചവരെന്ന നിലയിലാകും യുഡിഎഫ് ഭരണത്തെ കാഞ്ഞൂരിലെ ജനം വിലയിരുത്തുക. വികസനമുരടിപ്പും അഴിമതിയും നിറഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഭരണവാഗദ്ാനങ്ങളൊന്നും നിറവേറ്റാനായില്ലെന്ന കുറ്റപ്പെടുത്തലുകള്‍കൂടി ഏറ്റുവാങ്ങിയാണ് യുഡിഎഫ് ഭരണസമിതി പടിയിറങ്ങുന്നത്. ശ്രീനാരായണപുരം കോളനിയുടെ ശോച്യാവസ്ഥ, കാര്‍ഷിക മേഖലയിലെ നീക്കിയിരുപ്പിലെ കുറവ്, പ്രസിഡന്റിന്റെ ദുരിതാശ്വാസനിധി ഇല്ലാതാക്കിയത്, ഉപേക്ഷിക്കപ്പെട്ട ഇഎംഎസ് ഭവന പദ്ധതി എന്നിങ്ങനെ സാധാരണജനങ്ങളുടെ ജീവിതപ്രശ്നങ്ങളില്‍നിന്ന് ഓടിയൊളിച്ചതിന് യുഡിഎഫിന് കാഞ്ഞൂരില്‍ മുറപടി നല്‍കേണ്ടിവരും.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വാഗ്ദാനമായിരുന്നു ശ്രീനാരായണപുരം കോളനിയുടെ വികസനം. ഒരു കോടി രൂപ ചെലവഴിച്ച് കോളനിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപനവുമുണ്ടായി. എന്നാല്‍, പ്രഖ്യാപനം മാത്രമായൊതുങ്ങി. കോളനിവാസികളുടെ ജീവിതം ഇന്നും ദുരിതപൂര്‍ണമാണ്. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും തിങ്ങിപ്പാര്‍ക്കുന്ന പഞ്ചായത്തില്‍ ഭക്ഷ്യസുരക്ഷയും കാര്‍ഷിക മേഖലയിലെ തൊഴിലവസരങ്ങളും വര്‍ധിപ്പിക്കാനുള്ള ഇടപെടലുകളൊന്നും ഭരണപക്ഷത്തുനിന്നുണ്ടായില്ല. കാര്‍ഷികമേഖലയെ പാടേ അവഗണിച്ച അഞ്ചുവര്‍ഷങ്ങളാണ് കടന്നുപോയത്. കാര്‍ഷിക മേഖലയിലേക്കുള്ള നീക്കിയിരിപ്പ് പ്രതിവര്‍ഷം കുറയ്ക്കുകയാണുണ്ടായത്. പഞ്ചായത്തിലെ ദുരിതബാധിതരെ സഹായിക്കാനായി മുന്‍ എല്‍എഡിഎഫ് ഭരണസമിതി കൊണ്ടുവന്ന പ്രസിഡന്റിന്റെ ദുരിതാശ്വാസനിധി യുഡിഎഫ് ഇല്ലാതാക്കി. ഇഎംഎസ് ഭവന പദ്ധതി ഉപേക്ഷിച്ചതോടെ പാവപ്പെട്ടവര്‍ക്ക് വീടെന്നത് സ്വപ്നം മാത്രമായി. സര്‍ക്കാര്‍ ഗ്യാരന്റിയോടെ കാഞ്ഞൂര്‍ സര്‍വീസ് സഹകരണബാങ്കില്‍നിന്ന് വായ്പയെടുത്ത് ഒരുകോടി ആറുലക്ഷം രൂപയ്ക്ക് വീട് പണിതുനല്‍കാനുള്ള പദ്ധതി ഉപേക്ഷിച്ചു. തെരഞ്ഞെടുപ്പില്‍ ജനമനസ്സിന്റെ അംഗീകാരം തേടിയിറങ്ങുമ്പോള്‍ എല്‍ഡിഎഫ് അവതരിപ്പിക്കുന്നത് കാഞ്ഞൂരിന്റെ സമഗ്ര വികസനയമാണ്. അധികാരത്തിലേറിയാല്‍ കാഞ്ഞൂരിനെ സമ്പൂര്‍ണ ജൈവ കാര്‍ഷിക ഗ്രാമമാക്കുകയാണ് എല്‍ഡിഎഫിന്റെ ലക്ഷ്യം.

കാര്‍ഷിക സ്വയംപര്യാപ്ത ഗ്രാമമായി മാറാനുള്ള എല്ലാ സൗകര്യങ്ങളുമൊരുക്കും. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് കാഞ്ഞൂരില്‍ സ്ഥിരം വിപണനകേന്ദ്രവും തുറക്കും. നെല്‍കൃഷിക്കും ഇടവിളകൃഷികള്‍ക്കും ജൈവ പച്ചക്കറികൃഷിയ്ക്കും പ്രോത്സാഹനം നല്‍കി തരിശുഭൂമിരഹിത പഞ്ചായത്തായി മാറ്റും. മീന്‍വളര്‍ത്തലിനും മുട്ടക്കോഴി വളര്‍ത്തലിനും ക്ഷീരകൃഷിക്കും പ്രോത്സാഹനം നല്‍കും.പെരിയാറിനുകുറുകെ വല്ലംകടവ് പാലം യാഥാര്‍ഥ്യമാക്കും. പെരിയാറിനെ ഉപയോഗപ്പെടുത്തി ചെറുകിട പമ്പിങ് സ്റ്റേഷനുകള്‍ തുടങ്ങും. പൊതുമാര്‍ക്കറ്റും മിനിസിവില്‍സ്റ്റേഷനും നിര്‍മിക്കും. അവശേഷിക്കുന്ന പെരിയാര്‍ മണല്‍പ്പുറം സംരക്ഷിച്ച് കളിസ്ഥലവും പാര്‍ക്കും നിര്‍മിച്ച് ടൂറിസം സാധ്യത പ്രയോജനപ്പെടുത്തുമെന്നും എല്‍ഡിഎഫ് ഉറപ്പു നല്‍കുന്നു. 14.32 കിലോമീറ്റര്‍ വിസ്തൃതിയില്‍ പെരിയാറിനു തൊട്ടുത്തു കിടക്കുന്ന പഞ്ചായത്തില്‍ ജനസംഖ്യ 22,518. വോട്ടര്‍മാരുടെ എണ്ണമാകട്ടെ 16,307. 8355 സ്ത്രീ വോട്ടര്‍മാരും 7952 പുരുക്ഷ വോട്ടര്‍മാരുമാണുള്ളത്. പതിനഞ്ച് വാര്‍ഡുകളുള്ള പഞ്ചായത്ത് രണ്ട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലായാണ് കിടക്കുന്നത്. ഒരു ഭാഗം പാറക്കടവ് ബ്ലോക്കിലും മറ്റൊരുഭാഗം അങ്കമാലി ബ്ലോക്കിലും.

ആലുവയില്‍ കണ്ടത് അഴിമതിയുടെ ശിവരാത്രി

ആലുവ > സൗരോര്‍ജവിളക്കുമുതല്‍ കുട്ടികളുടെ പാര്‍ക്കിലേക്ക് കളിപ്പാട്ടം വാങ്ങിയതില്‍വരെ അഴിമതി. വികസനത്തിന്റെ പേരില്‍ ലണ്ടനിലേക്ക് ചെയര്‍മാന്റെയും കൂട്ടരുടെയും ഉല്ലാസയാത്ര. ആലുവ മുനിസിപ്പാലിറ്റിയിലെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ യുഡിഎഫ് ഭരണം ജനമനസ്സിലവശേഷിപ്പിക്കുന്നത് വികസനത്തിന്റെയും ക്ഷേമത്തിന്റെയും ചിത്രമല്ല, മറിച്ച് തൊട്ടതിലെല്ലാം അഴിമതിയും കെടുകാര്യസ്ഥതയും മുഖമുദ്രയാക്കിയ നാണക്കേടിന്റെ അടയാളമാണ്. വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയിട്ടും കോണ്‍ഗ്രസിലെ എ-ഐ മൂപ്പിളമതര്‍ക്കമാണ് ഭരണത്തിലെ കൂട്ടുത്തരവാദിത്തത്തിന് തുരങ്കംവച്ചത്. മുരടിച്ചത് ആലുവയുടെ വികസനവും.

ഐ വിഭാഗം കൗണ്‍സിലര്‍മാരില്‍ ഭൂരിഭാഗവും കൗണ്‍സിലില്‍നിന്നും നഗരസഭയുടെ പൊതുപരിപാടികളില്‍നിന്നും പതിവായി വിട്ടുനില്‍ക്കുകയായിരുന്നു. ഭരണമേന്മ പരിശോധിക്കാനായി നാലുതവണ വീണുകിട്ടിയ ഉപതെരഞ്ഞെടുപ്പുകള്‍ മാത്രംമതി വോട്ടര്‍മാരുടെ മനസ്സറിയാന്‍. നാലില്‍ മൂന്നുതവണയും ജനം യുഡിഎഫിനെ കൈയൊഴിഞ്ഞു. അധികാരത്തിലേറിയ നാള്‍മുതല്‍ അഴിമതിയും തുടങ്ങി. മുനിസിപ്പാലിറ്റിക്ക് ചൂണ്ടിയിലുള്ള 87 സെന്റ് സ്ഥലം ചുളുവിലയ്ക്ക് ഭൂമാഫിയക്ക് വില്‍ക്കാനുള്ള നീക്കം കോടതിയില്‍നിന്ന് സ്റ്റേഓര്‍ഡര്‍ വാങ്ങിയാണ് എല്‍ഡിഎഫ് തടഞ്ഞത്. ചെയ്ത ജോലിക്ക് കൂലിചോദിച്ച കണ്ടിന്‍ജന്റ് ജീവനക്കാരനെ പൊലീസിനെക്കൊണ്ട് അറസ്റ്റ്ചെയ്യിച്ച് പീഡിപ്പിച്ച സംഭവവുമുണ്ടായി. പീഡനത്തില്‍ മനംനൊന്ത് മുരുകനെന്ന കണ്ടിന്‍ജന്റ് ജീവനക്കാരന്‍ ആത്മഹത്യചെയ്തു.

ലക്ഷങ്ങള്‍മുടക്കി കുട്ടികള്‍ക്കു വാങ്ങിയ നിലവാരമില്ലാത്ത കളിയുപകരണങ്ങള്‍ ദിവസങ്ങള്‍ക്കകം നശിച്ചു. പുളിഞ്ചോട് കവലയില്‍ സ്ഥാപിച്ച സൗരോര്‍ജവിളക്കുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച വിളക്കുകള്‍ ഒരുമാസമെത്തുംമുമ്പേ മിഴിയടച്ചു. അറ്റകുറ്റപ്പണിക്ക് കരാറുണ്ടാക്കാത്തതിനാല്‍ കരാറുകാരന്‍ കിട്ടിയ പണവുമായി പൊടിയും തട്ടിപ്പോയി. മൂക്കുപൊത്താതെ നഗരത്തില്‍ വഴിനടക്കാനാവില്ലെന്നതാണിപ്പോള്‍ സ്ഥിതി. മാലിന്യം നിറച്ച ചാക്കുകള്‍ ടൗണ്‍ഹാള്‍വളപ്പില്‍ കുന്നുകൂട്ടിയിരിക്കുന്നു. മാര്‍ക്കറ്റിനുമുന്നിലും ദേശീയപാതയോരത്തും മുനിസിപ്പാലിറ്റിയിലെ മാലിന്യംതള്ളല്‍ പതിവായിരുന്നു. മലിനജല ശുദ്ധീകരണപ്ലാന്റ് വര്‍ഷങ്ങളോളം നന്നാക്കാതെ കേടായിക്കിടന്നു. അദൈ്വതാശ്രമത്തിലെ സ്വാമിമാര്‍ പ്രതിഷേധിച്ചപ്പോള്‍ ഫെഡറല്‍ ബാങ്കിന്റെ പൊതുനന്മ ഫണ്ടില്‍നിന്നുള്ള ഏഴുലക്ഷം ചെലവഴിച്ച് പ്ലാന്റ് പുതുക്കിയെങ്കിലും മാസങ്ങള്‍ക്കുള്ളില്‍ കേടായി.

ആറുമാസത്തിനകം പൂര്‍ത്തിയാക്കുമെന്ന പ്രഖ്യാപനവുമായി തറക്കല്ലിട്ട പൊതുമാര്‍ക്കറ്റിന്റെ നിര്‍മാണം 14 മാസം കഴിഞ്ഞിട്ടും തുടങ്ങിയില്ല. എല്‍ഡിഎഫ് ഭരണകാലത്ത് കേന്ദ്ര ഫിഷറീസ് വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച മത്സ്യമാര്‍ക്കറ്റ് ഉദ്ഘാടനംനടത്തി രണ്ടുവര്‍ഷം കഴിഞ്ഞിട്ടും കച്ചവടക്കാര്‍ക്ക് തുറന്നുകൊടുത്തിട്ടില്ല. ബ്രിട്ടീഷ് ഹൈകമീഷനുകീഴിലുള്ള അറ്റ്കിന്‍സ് ഇന്റര്‍നാഷണലുമായി ചേര്‍ന്ന് നഗരവികസന മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയെന്നു വീമ്പുപറഞ്ഞവര്‍ ഒരുവര്‍ഷം പിന്നിട്ടപ്പോള്‍ വികസനത്തെക്കുറിച്ച് ഒരക്ഷരംപോലും മിണ്ടുന്നില്ല. ചെയര്‍മാനും പരിവാരങ്ങളും ഈ ചെലവില്‍ ലണ്ടന്‍യാത്ര നടത്തിയതുമാത്രം മിച്ചം. കഴിഞ്ഞ എല്‍ഡിഎഫ് ഭരണസമിതി പണികഴിപ്പിച്ച ഇ എം എസ് സ്മാരക സാംസ്കാരികകേന്ദ്രവും ഓപ്പണ്‍എയര്‍ ഓഡിറ്റോറിയവും പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാതെ കുപ്പത്തൊട്ടിയാക്കി. ആലുവ പട്ടണത്തിന്റെ തീരാശാപമായ വെള്ളക്കെട്ടിനു പരിഹാരംകാണാനുള്ള ചെറുശ്രമംപോലും നടത്താത്തതിനാല്‍ കച്ചവടക്കാരും പ്രതിഷേധത്തിലാണ്.

Sunday, October 4, 2015

തൃക്കാക്കര: വികസനത്തിന്റെ ശവപ്പറമ്പ്


ചട്ടംലംഘിച്ച് മേയര്‍

കൊച്ചി> തെരഞ്ഞെടുപ്പുചട്ടം ലംഘിച്ച് മേയര്‍ ടോണി ചമ്മണി വാര്‍ത്താസമ്മേളനത്തില്‍ സ്മാര്‍ട്ട് സിറ്റിക്കായി തെരഞ്ഞെടുത്ത സ്ഥലങ്ങള്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പു കമീഷന്‍ വാര്‍ത്താസമ്മേളനത്തില്‍ തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചശേഷമാണ് മേയര്‍ ചേംബറില്‍ വാര്‍ത്താസമ്മേളനം നടത്തിയത്. ശനിയാഴ്ച വൈകിട്ട് 4.15ന് ആരംഭിച്ച വാര്‍ത്താസമ്മേളനം 4.45ന് അവസാനിച്ചു. സ്മാര്‍ട്ട് സിറ്റീസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരത്തിലെ രണ്ടു പ്രദേശങ്ങളില്‍ വികസനം നടപ്പാക്കുമെന്ന പ്രഖ്യാപനമാണ് നടത്തിയത്. ശനിയാഴ്ച വൈകിട്ട് നാലിന് തെരഞ്ഞെടുപ്പു കമീഷണര്‍ തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കുമെന്ന് ദിവസങ്ങള്‍ക്കു മുമ്പുതന്നെ അറിയാമായിരുന്നു.

അതിനുശേഷം മേയര്‍ വാര്‍ത്താസമ്മേളനം വിളിച്ച് സ്ഥലങ്ങള്‍ പ്രഖ്യാപിച്ചത് ബോധപൂര്‍വമാണെന്ന് ഇതോടെ വ്യക്തമായി. ആധുനിക ജലഗതാഗത സംവിധാനത്തിലൂടെ പശ്ചിമകൊച്ചിയുടെയുടെ വികസനവും എറണാകുളം ഡര്‍ബാര്‍ ഹാള്‍മുതല്‍ ഹൈക്കോടതിവരെയുള്ള ഭാഗത്തിന്റെ സമന്വയ വികസനവുമാണ് കൊച്ചിയുടെ സമാര്‍ട്ട്സിറ്റി പദ്ധതിയുടെ നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് മേയര്‍ പറഞ്ഞു.

ചേരികളുടെ നിര്‍മാര്‍ജനം, മട്ടാഞ്ചേരിയിലെയും ഫോര്‍ട്ട്കൊച്ചിയിലെയും പൊതുസ്ഥലങ്ങളുടെ സംരക്ഷണവും വികസനവും, കായല്‍-കടല്‍ തീരങ്ങളുടെ സംരക്ഷണവും പുനരുദ്ധാരണവും, കനാലുകളുടെ പുനരുദ്ധാരണം, മട്ടാഞ്ചേരി തെരുവുകളുടെ പുനരുദ്ധാരണം, പെഡസ്ട്രിയന്‍ നെറ്റ്വര്‍ക്ക്, ശാസ്ത്രിയമായ ഡ്രൈനേജ് സംവിധാനം, മരങ്ങളുടെ സംരക്ഷണം, ജങ്ഷനുകളുടെയും നടപ്പാതകളുടെയും നവീകരണം, ഗതാഗതസംവിധാനങ്ങളുടെ ആധുനികവല്‍ക്കരണം, സൈക്കിള്‍ ട്രാക്സ് തുടങ്ങിയ ആധുനിക നഗരസംവിധാനങ്ങള്‍ പശ്ചിമകൊച്ചി ഭാഗത്തും ഡര്‍ബാര്‍ ഹാള്‍മുതല്‍ ഹൈക്കോടതിവരെയുള്ള ഭാഗത്തും നിര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള റോഡുകള്‍ വിപുലപ്പെടുത്താന്‍ പദ്ധതിയില്‍ നിര്‍ദേശം ഉണ്ടാകില്ല. എന്നാല്‍ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുകയും പുനരധിവസിപ്പിക്കേണ്ടവരെ പുനരധിവസിപ്പിക്കുകയും ചെയ്യും. പൊതുജനപങ്കാളിത്തത്തോടെ 10 ദിവസം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ തീരുമാനിച്ച പദ്ധതി ചീഫ് സെക്രട്ടറി ചെയര്‍മാനായ ഹൈപ്പവര്‍ കമ്മിറ്റിക്കു കൈമാറുമെന്നും മേയര്‍ വ്യക്തമാക്കി.

പിന്നെ, നഗരസഭയ്ക്കെന്താ പണി?

കൊച്ചി> നഗരസഭ വമിപ്പിക്കുന്ന ദുര്‍ഗന്ധത്തിനുമുന്നില്‍ ഒടുവില്‍ ചീഫ് സെക്രട്ടറി ജിജി തോംസണും മൂക്കുപൊത്തി. നഗരസഭയുടെ കീഴിലുള്ള ബ്രഹ്മപുരം മാലിന്യസംസ്കരണ കേന്ദ്രത്തിലെ ഖരമാലിന്യങ്ങള്‍ സംസ്കരിക്കാനും അവിടം വൃത്തിയാക്കാനും ചീഫ് സെക്രട്ടറി വരേണ്ടിവന്നു. ഇതു മാത്രമാണോ? കൊച്ചി കോര്‍പറേഷന്‍ അതിര്‍ത്തിയിലെ റോഡുകള്‍ നന്നാക്കിയത് ഇക്കുറി ഡിഎംആര്‍സിയാണ്. നഗരത്തിലെ നിരത്തുകളില്‍ മന്ത്രി ഇബ്രാഹിംകുഞ്ഞ് നേരിട്ട് ഇടപെട്ട് ഷെല്‍ട്ടറുകളും പണിതു. ഇതൊക്കെ കാണുന്ന നഗരവാസികള്‍ ചോദിച്ചുതുടങ്ങി; അല്ല, ഈ നഗരസഭക്കെന്താ പിന്നെ പണി?

എന്തിനിങ്ങിനെയൊരു നഗരസഭ. വികസനപ്രവര്‍ത്തനങ്ങള്‍ക്കുപകരം അഴിമതിയും വിജിലന്‍സ് കേസുകളും മാത്രമായി നീങ്ങുന്ന നഗരസഭാ ഭരണം ഇപ്പോള്‍ ആര്‍ക്കും കയറി മേയാവുന്ന പൊതുസ്ഥലമായി മാറി.കോര്‍പറേഷന്‍ നിര്‍ബന്ധമായും ചെയ്യേണ്ട ജോലികള്‍ പലതും കൃത്യമായി ചെയ്യാത്തതിനാലാണ് മന്ത്രിസഭയുടെ പ്രത്യേകാനുമതിയോടെ തനിക്ക് ശുചീകരണം നടത്തേണ്ടിവന്നതെന്ന് ബ്രഹ്മപുരം പ്ലാന്റിലെത്തിയ ചീഫ് സെക്രട്ടറിക്ക് സമ്മതിക്കേണ്ടിവന്നു. പ്ലാന്റില്‍നിന്നുള്ള അസഹ്യദുര്‍ഗന്ധം പരിസരവാസികള്‍ക്ക് കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാലാണ് അടിയന്തര നടപടിയെന്ന് കോര്‍പറേഷന്റെ കെടുകാര്യസ്ഥതയെക്കുറിച്ച് അദ്ദേഹം പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്തു. നഗരത്തിലെ റോഡുകള്‍ കുണ്ടുംകുഴിയുമായി കിടന്നപ്പോഴും തിരിഞ്ഞുനോക്കാന്‍പോലും നഗരസഭാ ഭരണാധികാരികള്‍ക്ക് സമയമുണ്ടായിരുന്നില്ല. കാല്‍നടയാത്രപോലും ദുഷ്കരമാക്കി തകര്‍ന്നുകിടന്ന പ്രധാന റോഡുകളും ഇടറോഡുകളുമെല്ലാം പുതുക്കിപ്പണിതത് കെഎംആര്‍എല്‍ ആണ്്. ചെറിയ ഇടവഴിപോലും കോര്‍പറേഷന്‍ ഏറ്റെടുത്തില്ല. നഗരത്തിലെ സൈന്‍ബോര്‍ഡുകളിലൊന്നുപോലുമില്ല കോര്‍പറേഷന്റേതായി. എല്ലാം വച്ചത് കെഎംആര്‍എല്‍.

ദേശീയപാതയില്‍ കോര്‍പറേഷന്റെ അധീനതയിലുള്ള പ്രദേശങ്ങളില്‍ ബസ്ഷെല്‍ട്ടറുകള്‍ പൊളിഞ്ഞുകിടന്നിട്ടും അധികാരികള്‍ കണ്ടഭാവം നടിച്ചില്ല. പരാതികളേറിയപ്പോള്‍ അധികാരപരിധി മറികടന്ന് പൊതുമരാമത്തു മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് ഇടപെട്ട് ഷെല്‍ട്ടറുകള്‍ പുതുക്കിപ്പണിതു. തമ്മനം-പുല്ലേപ്പടി റോഡ് വികസനമെന്ന ചിരകാലസ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ നാട്ടുകാര്‍ സ്വന്തം സ്ഥലം വിട്ടുനല്‍കിയപ്പോഴും മേയറും കൂട്ടരും കൈകെട്ടി നോക്കിയിരുന്നു. സ്ഥലം ഏറ്റെടുക്കാന്‍ അനുവദിച്ച തുക പാഴായിട്ടും കുലുക്കമുണ്ടായില്ല. എംജി റോഡ്മുതല്‍ ദേശീയപാതവരെ നാലുവരിപ്പാത നിര്‍മിക്കാനുള്ള ഫണ്ട് "ജനറം' പദ്ധതിയില്‍ ലഭിച്ചിരുന്നു. ലഭിച്ച 514 കോടി രൂപയില്‍ 302 കോടി രൂപയും പാഴാകുകയാണുണ്ടായത്.

തമ്മനം-പുല്ലേപ്പടി റോഡ് വികസനം നഗരസഭ ഉപേക്ഷിച്ചപ്പോള്‍ കാരണക്കോടം പാലത്തിന്റെ പകുതിഭാഗം പണിതുകൊടുത്തത് എറണാകുളം ചേംബര്‍ ഓഫ് കൊമേഴ്സ് ആണ്. അവര്‍ സൗജന്യമായി 100 ദിവസംകൊണ്ട് പണി തീര്‍ത്തുകൊടുത്തെങ്കിലും ബാക്കിഭാഗവും പൂര്‍ത്തിയാക്കാന്‍ ഭരണാധികാരികള്‍ മെനക്കെട്ടില്ല. ഏറ്റെടുത്തുനടത്തിയ ഫോര്‍ട്ട്കൊച്ചി-വൈപ്പിന്‍ ബോട്ട്, ജങ്കാര്‍ സര്‍വീസാകട്ടെ ദിവസവും യന്ത്രം നിലച്ച് ഒഴുകുകയാണ്.